Sunday, June 3

):




ചില്ലലമാരയിലെ പലഹാരങ്ങള്‍
ഇത്രമേല്‍ കരിഞ്ഞുണങ്ങിയത്
അടക്കമില്ലാതാളിയ
അടുപ്പിന്‍റെ വികൃതിയാലാണോ..
അതോ,
തെരുവില്‍ നിന്നും പാറിവീഴുന്ന
അകച്ചൂടണയാത്ത വിശപ്പിന്‍റെ
നോട്ടങ്ങളാലോ......


പണിതീരാത്ത കൊട്ടാരമുകളിലെ
നോക്ക്കുത്തിയുടെ കുപ്പായം കവര്‍ന്നത്
കിഴക്കന്‍കാറ്റോ തെക്കന്‍ കാറ്റോ..?
അതോ,
മകരത്തിന് മേല്‍ക്കൂരയില്ലാത്ത
അയല്‍ക്കാരന്‍റെ പ്രാണഭയമോ


നാലാം നിലയിലുയര്‍ത്തികെട്ടിയ
ചെങ്കൊടിയുടെ  നിറം വാര്‍ന്നത്
മീനവേനലിലുണങ്ങിയാണോ...,അതോ,
കാവലിന്‍റെ കണ്ണുറങ്ങുന്ന വേളകളില്‍
നിറങ്ങളിലാരെങ്കിലും മായം ചേര്‍ക്കുന്നുണ്ടോ..........


നീട്ടിപിടിച്ച
നിന്‍റെ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകളെ
നേതാക്കന്മാര്‍ ഒടിച്ച് മടക്കുന്നത്
 അച്ചടക്കം പുലര്‍ത്താനല്ല
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍
വിപ്ലവത്തിന്‍റെ വിത്തുകളാണെന്ന്
അവര്‍ക്ക് നന്നായറിയാം.............

No comments: